ഒ ബി സി സംവരണം; അന്യസംസ്ഥാനക്കാർക്ക് കേരളത്തിൽ സംവരണം അവകാശപ്പെടാനാകില്ല: സുപ്രീംകോടതി

തിരുവനന്തപുരം : കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി.

താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കര്‍ണാടക സ്വദേശി ബി. മുഹമ്മദ് ഇസ്മയിലിന്റെ നിയമനം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവാണ് സുപ്രിംകോടതി ശരിവെച്ചത്. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാല ഐ..ടി വിഭാഗത്തിലാണ് കര്‍ണാടക സ്വദേശിയായ ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നത്. എന്നാല്‍ പരാതിയെത്തിയതോടെ ഈ നിയമനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കണ്ണൂര്‍ സര്‍വകലാശാലയും, മുഹമ്മദ് ഇസ്മയിലും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

2018 ലെ യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ദേശിയ അടിസ്ഥാനത്തില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയുടെ വാദം. മുസ്ലിം വിഭാഗം കേരളത്തിലും കര്‍ണാടകത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാല്‍ കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള തസ്തികയിലേക്ക് നിയമനം നല്‍കുന്നതില്‍ തെറ്റില്ലെന്നും സര്‍വകലാശാല സുപ്രീം കോടതിയില്‍ വാദിച്ചു.

എന്നാല്‍, ഒരു സംസ്ഥാനത്ത് എസ്.സി , എസ്‌.ടി , ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടതാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് പിന്നാക്കക്കാരുടെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ അബ്ദുള്‍ ഹലീമിന്റെ അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യം മുമ്ബ് കോടതികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ സര്‍വകലാശാലയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് പരേഖും, ബി. മുഹമ്മദ് ഇസ്മയിലിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്തും ഹാജരായി. അബ്ദുള്‍ ഹലീമിനുവേണ്ടി സീനിയര്‍ അഭിഭാഷകരായ പി.എന്‍ രവീന്ദ്രന്‍, ജോര്‍ജ് പൂന്തോട്ടം, അഭിഭാഷകരായ എം.പി വിനോദ്, അതുല്‍ വിനോദ് എന്നിവര്‍ ഹാജരായി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ