കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണം, ഹൈക്കോടതിയിൽ ഹർജികൾ ; അടിയന്തര സ്റ്റേ അനുവദിച്ചില്ല
കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹർജി.സിനിമയുടെ പ്രദർശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതൽപര്യ ഹർജി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഹർജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, ഹർജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിനിമയിലെ വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണം, സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നതടക്കമാണ് ഹർജിയിലെ ആവശ്യം. സിനിമക്ക് സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
ടീസറിലെ പരാമർശങ്ങൾ സിനിമയുടെ പൂർണ്ണമായ ഉദ്ദേശമായി കണക്കാക്കാനാക്കുമോയെന്ന് ചോദിച്ച കോടതി, ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്നും സിനിമ കണ്ടിട്ടില്ലല്ലോയെന്നും ഹർജിക്കാരനോട് കോടതി ആരാഞ്ഞു.
Comments
Post a Comment