കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിലേക്ക് ഗതാഗത ക്ലേശം; സ്വകാര്യ ബസ്സുകൾ മെയി 30 മുതൽ പണിമുടക്കും
കണ്ണൂർ : ദേശീയപാത നിർമാണം പൂർത്തിയായാല്‍ കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടില്‍ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
നടാല്‍ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് 30 മുതല്‍ കണ്ണൂർ-തോട്ടട-നടാല്‍ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി ഉള്‍പ്പടെയുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 10നു ബസ് ഉടമകളും തൊഴിലാളികളും പ്രദേശവാസികളും ഒകെ യുപി സ്കൂളിന് സമീപം ദേശീയപാത ഉപരോധിക്കും.
പുതിയ ദേശീയപാത നിർമാണത്തിന്റെ ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകള്‍ നടാല്‍ റെയില്‍വേ ഗേറ്റ് കടന്ന് ചാല അമ്ബലം സ്റ്റേപ്പിലെത്തി അവിടെ നിന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകാൻ 7 കിലോ മീറ്റർ അധികം സഞ്ചരിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും പറഞ്ഞു. യോഗത്തില്‍ ജനറല്‍ കണ്‍വീനർ കെ.പ്രദീപൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ജനറല്‍ കണ്‍വീനർ രാജ് കുമാർ കരുവാരത്ത്, കണ്‍വീനർ പി.കെ.പവിത്രൻ, വി.വി.പുരുഷോത്തമൻ, വി.വി.ശശീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, കെ.മഹീന്ദ്രൻ, പി.പ്രകാശൻ, എൻ.മോഹനൻ എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment