മാഞ്ഞുപോകുമോ പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷൻ
പാപ്പിനിശേരി: നൂറ്റാണ്ടിന്റെ പഴക്കമുള്ള പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷൻ റെയില്‍വേയുടെ ഭൂപടത്തില്‍ നിന്ന് മാഞ്ഞുപോകുമോയെന്നതാണ് ഇപ്പോള്‍ ട്രെയിൻ യാത്രികരുടെയും നാട്ടുകാരുടെയും ആശങ്ക.
ഹാള്‍ട്ട് സ്റ്റേഷനായി റെയില്‍വേ തരംതാഴ്ത്തിയ പാപ്പിനിശ്ശേരിയെ ടിക്കറ്റ് ഏജന്റുമാരും കൈയൊഴിയുകയാണ്.
2022 ഏപ്രില്‍ 11നാണ് പാപ്പിനിശ്ശേരിയെ ഹാള്‍ട്ട് സ്റ്റേഷനാക്കി തരം താഴ്തി കരാർ അടിസ്ഥാനത്തില്‍ ടിക്കറ്റ് ഏജന്റുമാരെ നിയമിച്ചത്. ഇതോടൊപ്പം പാലക്കാട് ഡിവിഷന്റെ കീഴില്‍ ഏഴിമല, തലശ്ശേരി ജഗന്നാഥ ടെമ്ബിള്‍ എന്നിവയേയും ഇതേ രീതിയില്‍ തരംതാഴ്തിയിരുന്നു. അഞ്ചു വർഷമായിരുന്നു ഹാള്‍ട്ട് ഏജന്റുമാരുടെ നിയമന കാലാവധി. എന്നാല്‍ പാപ്പിനിശ്ശേരിയില്‍ കരാർ എടുത്ത ഹാള്‍ട്ട് ഏജന്റ് രണ്ടു വർഷം കഴിയുമ്ബോള്‍ തന്നെ സ്ഥാനം ഒഴിയുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഹാള്‍ട്ട് ഏജന്റിനെ തേടുകയാണ് റെയില്‍വേ.
പുതിയ ഹാള്‍ട്ട് ഏജന്റിനെ നിയമിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം ഇന്നലെ വൈകീട്ട് മൂന്നു വരെയായിരുന്നു. ആരും തന്നെ അപേക്ഷയുമായി എത്തിയില്ല. റെയില്‍വേ സ്റ്റേഷനോടുള്ള കടുത്ത അവഗണനയാണ് ഹാള്‍ട്ട് ഏജന്റുമാർ പോലും കാലാവധിക്ക് മുൻപ് തന്നെ വിട പറയാൻ വെമ്ബല്‍ കാട്ടുന്നതിന് പിന്നില്‍. നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ കൂടാതെ ഏതെങ്കിലും ഒരു എക്സ്പ്രസ് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിച്ചാല്‍ നല്ല വരുമാനം ലഭിക്കാവുന്ന സ്റ്റേഷൻ കൂടിയാണിത്. പാസഞ്ചർ, ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സ്റ്റേഷനില്‍ നിറുത്തുന്നത്. രാവിലെയും വൈകീട്ടും നൂറു കണക്കിന് യാത്രക്കാർ ഇന്നും ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനാണിത്.
ഹാള്‍ട്ട് സ്റ്റേഷൻ കരാറുകാരൻ കാലാവധിക്ക് മുമ്ബെ ഒഴിയുന്നു
പുതുതായി കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല
ഒരു എക്സ്പ്രസ് ട്രെയിനിനെങ്കിലും സ്റ്റോപ്പെന്ന ആവശ്യം മുന്നില്‍
സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരില്‍ ആശങ്ക
തലയെടുപ്പോടെ നിന്നു,
ഒടുവില്‍ തല താഴ്ത്തി
വാണിജ്യ വ്യാവസായിക കേന്ദ്രമായിരുന്ന പാപ്പിനിശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനോട് അധികൃതർ കടുത്ത അവഗണന തുടർന്നതോടെയാണ് സ്റ്റേഷന്റെ വികസനവും മുരടിച്ചത്. 1905 ല്‍ സ്ഥാപിതമായ റെയില്‍വേ സ്റ്റേഷൻ അക്കാലത്ത് പാലക്കാടിനും മംഗലാപുരത്തിനും ഇടയില്‍ പെരുമ കേട്ട തളിപ്പറമ്ബ് റോഡ് സ്റ്റേഷൻ കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തരമാണ് പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനായത്. എന്നാല്‍ 1980 ന് ശേഷമാണ് സ്റ്റേഷന്റെ അവസ്ഥ പരിതാപകരമായത്. 2022 ഏപ്രില്‍ ആദ്യം വരെ റെയില്‍വേ ഉദ്യോഗസ്ഥർ തന്നെയാണ് സ്റ്റേഷന് മേല്‍നോട്ടം വഹിച്ചത്. എന്നാല്‍ ഹാള്‍ട്ട് ഏജന്റുമാരെ നിയമിച്ചതോടെ റെയില്‍വേയുടെ നേരിട്ടുള്ള മേല്‍നോട്ടവും ഉദ്യോഗസ്ഥ സാന്നിദ്ധ്യവും ഇല്ലാതായി.
Comments
Post a Comment