കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടം; രണ്ടുപേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരില്‍ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു.
മൂന്ന് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം, ഇന്നലെ എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്ത് രാത്രിയോടെയാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments
Post a Comment